അയോധ്യ: അയോധ്യ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൽ നടന്നതായി ആരോപിക്കപ്പെടുന്ന കോടികളുടെ കാണിക്കപ്പണം കവർച്ചാ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പ്രത്യേക അന്വേഷണ സംഘം. പണം എണ്ണുന്നതിലും സിസിടിവി നിരീക്ഷണത്തിലും ജീവനക്കാരെ നിയമിച്ചതിലും ഗുരുതരമായ വീഴ്ചകളും ആസൂത്രിതമായ അട്ടിമറികളും നടന്നതായി എസ്ഐടി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്ഷേത്രത്തിലെ ക്യാമറകളിൽ നിന്നുള്ള പഴയ സിസിടിവി ദൃശ്യങ്ങൾ മനഃപൂർവം മായ്ച്ചുകളഞ്ഞതായി അന്വേഷണസംഘം കണ്ടെത്തി. നിലവിൽ 45 ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഫോറൻസിക് പരിശോധനയിലൂടെ ബാക്കി വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പണം എണ്ണുന്ന റൂമുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ജീവനക്കാർ തട്ടിപ്പ് നടത്തുന്നതിന് തൊട്ടുമുൻപ് ക്യാമറകൾക്ക് മുന്നിൽ മനഃപൂർവം നിലയുറപ്പിച്ച് ദൃശ്യങ്ങൾ മറച്ചിരുന്നതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
കാണിക്കപ്പണം കൈകാര്യം ചെയ്യാനും എണ്ണാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാരണാസി ആസ്ഥാനമായുള്ള ഒരു സ്വകാര്യ സെക്യൂരിറ്റി ഏജൻസിയെയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ ഈ ഏജൻസി ജീവനക്കാരെ തെരഞ്ഞെടുത്തത് രാമക്ഷേത്ര ട്രസ്റ്റിലെ ചില ഉന്നതരുടെ ശിപാർശപ്രകാരമാണ്. ട്രസ്റ്റ് ജീവനക്കാരനായ അനുകൂൽ മിശ്ര തന്റെ അളിയനായ ലവ്കുഷ് മിശ്രയ്ക്ക് പണം എണ്ണുന്ന ജോലി വാങ്ങി നൽകിയത് ഇതിന് തെളിവാണ്.
ലവ്കുഷ് മിശ്രയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് രൂപ പോലീസ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. കൂടാതെ, പണം എണ്ണുന്ന ജീവനക്കാർക്കായി പ്രത്യേക യൂണിഫോം നിശ്ചയിച്ചിരുന്നെങ്കിലും പലരും സാധാരണ വസ്ത്രങ്ങൾ ധരിച്ചാണ് പണം കൈകാര്യം ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് പോകുമ്പോൾ ഇവരെ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നില്ല.
ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ നോട്ടുകൾക്ക് പുറമേ സ്വർണം, വെള്ളി ആഭരണങ്ങൾ, വജ്രങ്ങൾ, വിലപിടിപ്പുള്ള മറ്റ് രത്നങ്ങൾ എന്നിവയുടെ രേഖകളിലും വലിയ രീതിയിലുള്ള പൊരുത്തക്കേടുകൾ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ ആഭരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററും കൃത്യമായ കണക്കുകളും ഹാജരാക്കാൻ ട്രസ്റ്റ് ഭാരവാഹികൾക്ക് സാധിച്ചിട്ടില്ല.
2025 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടന്ന മഹാകുംഭമേള സമയത്ത് ദിനംപ്രതി 10 ലക്ഷത്തോളം ഭക്തരാണ് അയോധ്യ സന്ദർശിച്ചിരുന്നത്. ഈ സമയത്ത് കാണിക്ക വഞ്ചികൾ മണിക്കൂറുകൾക്കുള്ളിൽ നിറഞ്ഞിരുന്നു. ഈ വൻ തിരക്കാണ് തട്ടിപ്പുകാർ പണം വകമാറ്റാൻ പ്രധാനമായും ഉപയോഗപ്പെടുത്തിയത്. നിലവിൽ കേസിൽ ഉൾപ്പെട്ട ട്രസ്റ്റ് ഭാരവാഹികളോടും ഉദ്യോഗസ്ഥരോടും അയോധ്യ വിട്ടുപോകരുതെന്ന് എസ്ഐടി കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിക്കും.